Tuesday, December 8, 2009

ഞാനുംഞാനും

പുതുതല്ലെന്നാലും
പറയാതെ വയ്യ.
കണ്ടുപിടിത്തമേയല്ല.
പല ദിക്കിലും കേട്ടിട്ടുമുണ്ട് .


ഞാനെന്ന ഞാനും
ഞാനെന്ന നീയും
കണ്ടറിഞ്ഞ നാള്‍മുതല്‍

ജ്ഞാനവുമജ്ഞാനവും

കൊതിയും വിരക്തിയും
വെളിവും പിന്നിരുളും


പൂവുംമണവും പോലെ

രണ്ടാണ്, രണ്ടല്ല.
ഒന്നാണ്, ഒന്നല്ല.

Sunday, November 15, 2009

ശാന്തിമാര്‍ഗം

പോത്തെന്നൊരു മ്യഗമുണ്ട്
തികച്ചും ശാന്തന്‍
അതിശയിപ്പിക്കും ശാന്തന്‍
വലുതെങ്കിലുമാ വയറൊന്നു നിറഞ്ഞാല്‍
വല്ലപ്പോഴുമൊരിണയൊത്തു കിട്ടിയാല്‍
പിന്നൊന്നുമില്ല, ഒന്നുമില്ല.
ചെളിവെള്ളത്തിലാറാടി,
അമ്യതെന്നപൊലതുതന്നെ മോന്തി
ആമോദത്താല്‍ തിമിര്‍ത്ത്
ഇടയ്കിടത്തേ പോത്തിന്‍റെ ചന്തിയില്‍
അരുമയിലൊന്നു കൊമ്പാലുന്തി
ആനന്ദത്താലാലസ്യത്താല്‍
അയഞ്ഞ്

പതിയെ,
പഴയ സ്വപ്നങ്ങളയവെട്ടി

അങ്ങനെയങ്ങനെ ശാന്തന്‍ ...

Saturday, November 14, 2009

നാറ്റം

ഒരു നാറ്റം വരുന്നു ......

ഇടതുവശത്തെ ജനലടച്ചു.

നാറ്റം വരുന്നു

വലതു വശത്തെ ജനലടച്ചു.

നാറ്റം വരുന്നു

മുന്നിലും പിന്നിലും വലിച്ചടച്ചു.

നാറ്റം ...നാറ്റം ....നാറ്റം

2000

Thursday, November 12, 2009

അവധി

ഞായറാഴ്ചയായിരുന്നു.

രാവിലെ മുതല്‍

കാറ്റും മഴയുമായിരുന്നു

ഉച്ചയെങ്കിലും
ഇരുട്ടായിരുന്നു.

മിന്നലും കാററും
ഉണ്ടായിരുന്നു

കറണ്ടില്ലായിരുന്നു
മൊബൈലില്‍ ചാര്‍ജ്ജുമില്ലായിരുന്നൂ.

ഞാനങ്ങാത്മഹത്യ ചെയ്തു,
അത്ര തന്നെ .

Monday, November 9, 2009

പുരാവസ്തു




മുത്തശ്ശിയെന്നാലെന്താണച്ഛാ..?
കഥ പറയുന്നൊരു
സാധനമെന്നൊരു
കഥ വായിച്ചൂ ഞാന്‍

പച്ചക്കറിയും സോപ്പും വാങ്ങാന്‍
കടയില്‍ പോകുമ്പോള്‍

കഥ പറയുന്നാ വസ്തുവൊരെണ്ണം
വാങ്ങിപ്പോരില്ലേ അച്ഛാ.....

Saturday, June 20, 2009

ഒരുപഴയ കഥ


പണ്ട് പണ്ട്
ഒരിടത്തൊരു
പുഴയുണ്ടായിരുന്നു.

മുത്തുമണികള്‍ പൊഴിച്ചുകൊണ്ട്
കളകളാരവം മുഴക്കിക്കൊണ്ട്
അവളങ്ങനെ ഒഴുകുമായിരുന്നു.

ചിത്രകാരനു മോഡലാവാനും
കവിക്കു ,
സ്വപ്നങ്ങളുടെ ചിറകു നല്കാനും
അവള്ക്കേറെയിഷ്ടം .

പിന്നീട് ,
മനസ്സിലെ ഉഷ്ണക്കാറ്റില്‍
ചായപ്പൊടികള്‍ കുതിര്‍ത്ത്
പുഴയെ വരയ്ക്കാന്‍
ചിത്രകാരന്‍ നടന്നതും ,

സ്വപ്നങ്ങളുടെ
പൊട്ടിയ നൂലില്‍
കവിഹ്യദയം കുരുക്കിട്ടതും

കഥയിലെ
തമാശകള്‍ .

..............................................................................
(വിദ്യാരം ഗം മാസിക മാര്‍ച്ച് 2006 )


mba-online-program.com
Counter provided by mba-online-program.com .

Wednesday, June 17, 2009

രാഷ്ട്രീയം


ഒടുവില്‍
മെഴുകുതിരിയും പറഞ്ഞു;
മെഴുകുതിരിയായുരുകാന്‍
മണ്ടനല്ല ഞാന്‍

Tuesday, June 2, 2009

നാടന്‍ പട്ടി

അപ്പു ഒരു നായാണ്‌
കാവല്‍ നായ
ഞാനൊരു വേലക്കാരനാണ്‌
കൂലിവേലക്കാരന്‍
ഞങ്ങള്‍ ഒരു യജമാനന്‍റെ കീഴിലാണ്‌.
ഇപ്പോഴവനൊരു രോഗിയാണ്‌.
വ്യത്തികെട്ട ഏതോ ഒരു രോഗം .

അപ്പുവിന്‍റെ വാല്‌ എന്തൊരു സ്റ്റയിലായിരുന്നൂ.
കൊച്ചമ്മ മുടി ബോബ് ചെയ്ത സമയത്ത് ,
നാടാകെ പുതിയ ഫേഷന്‍ വന്ന സമയത്ത് ,
അവന്‍റെ വാലു മുറിക്കാന്‍ നോക്കിയതാണ്‌
അപ്പുവിന്‍റെ ശൌര്യം എല്ലാരുമന്നറിഞ്ഞു.

സ്നേഹത്തിനു മുന്നിലല്ലാതെ ആ വാലു ചലിച്ചിട്ടില്ല.

എത്ര അപകടങ്ങളില്‍ നിന്ന്
കുടുംബത്തെ രക്ഷിച്ചതാണ്‌‌
ആ ഗംഭീര കുര.
എണ്ണിപ്പറയുന്നില്ല;ഒന്നും
അല്ലെങ്കിലും
അക്കമിട്ടു നിരത്തലും
അച്ചടി രീതിയും
ഞങ്ങള്‍ക്കറിയില്ലല്ലോ...

കാവി നിറമുള്ളൊരു ഭീമന്‍ പേപ്പട്ടിയെ
വിരട്ടിയോടിച്ചതുമുതലാണ്‌
ഞാനവനെ,
ഇങ്ങനെയിഷ്ടപ്പെടാന്‍ തുടങ്ങിയത്.
അവനുമെന്നെ സ്നേഹമാണ്‌.
കൊച്ചമ്മയും സാറും ,
പുതിയയിനം കച്ചവടങ്ങളെക്കുറിച്ചും ,
ഷെയര്‍ മാര്ക്കറ്റിങ്ങിനെക്കുറിച്ചും ,
സംസാരിക്കുമ്പോഴും
വഴക്കിടുമ്പോഴുമെല്ലാം
അവന്‍ എന്‍റെയടുത്തു വരും
സ്നേഹം കൊണ്ടെന്നെ മൂടും

വലിയ കാശുകാരാണെങ്കിലും
കൊച്ചമ്മയും സാറും എപ്പൊഴും വഴക്കാണ്‌

അപ്പൂ... എന്‍റെ സ്നേഹിതാ
സഖാവേ.. നിന്‍റെയീ പതനം ............!

നിന്നെപ്പോലൊരു നാടന്‍ പട്ടി
ഇനിയുണ്ടാവുമോ.........?

Thursday, May 28, 2009

കവിജന്മം

ഒരുദിനമുറക്കത്തില്‍

വെളിപാടൊന്നുണ്ടായി

എഴുതിത്തള്ളിയ

കവിതകളെല്ലാം

പിച്ചിച്ചീന്തിക്കളയേണം

വെളുത്തൂ നേരം

ചീന്തീ കവിത

വെളുത്തൂ നേരം

പിന്നീടുമെന്നും

2006

സംസാരം

മരങ്ങളോടും കിളികളോടും

സം സാരിക്കുമായിരുന്നു-അപ്പുപ്പന്‍

കവിതക്കുവേണ്ടി മധുരം പുരട്ടിയ വാക്കുകളല്ലിത്

തേങ്ങയുടച്ചുണക്കാനിടുമ്പോള്‍

കാക്കകളേയും

ഒഴിക്കെണ്ണം കുറയുമ്പോള്‍

തെങ്ങുകളേയും

വഴക്കു പറയുന്നതു കേട്ടിട്ടുണ്ട്.

പശുവിനോടും പട്ടിയോടും

വയലിനോടും ചാഴിയോടും

കോഴിയോടും കോവലിനോടും

സംസാരിക്കുമായിരുന്നു.

അച്ഛനു പക്ഷേ പശുഭാഷ മാത്രമേ കിട്ടിയുള്ളൂ...

തിരിയുന്നില്ലെനിക്കെന്‍റെ

മകന്‍റെ ഭാഷയും

Wednesday, May 27, 2009

ഫിലിം ഫെസ്റ്റിവല്‍ 2008 -ഒരു റിപ്പോര്ട്ട്

കൂറസോവ,ബര്‍ഗര്‍മാന്‍,മര്‍ത്യജിത് ക്ലേ -
തുടങ്ങിയവര്‍
ഇത്തവണയും വന്നിരുന്നു.
മുടി നീട്ടിയിരുന്നെങ്കിലും
നാറുന്ന ജുബ്ബ കണ്ടില്ല .
എണ്ണത്തിലും കുറവായിരുന്നു.

ഫെയര്‍നെസ്സ് ക്രീം തിളക്കിയ
ദുര്‍മ്മേദസ്സിന്‍റെ കുന്നുകള്‍
ധാരാളമായി പ്രദര്‍ശനത്തിനെത്തിയിരുന്നു.

വെടിയുണ്ടക്കു തുളയ്ക്കാന്‍ മാത്രമെന്നറിഞ്ഞിട്ടും
ബൊളീവിയന്‍ കാടുകളില്‍ തീയായവനും

വരണ്ട മണല്‍ക്കാട്ടില്‍
പൊടിക്കാറ്റുമാത്രം തിന്ന്
സ്വര്‍ണ്ണം വാറ്റിയെടുപ്പോനും
ജന്‍മത്തിന്‍ പൊരുളാരാഞ്ഞോനുമെല്ലാം
ക്യൂനിന്ന്
ക്യൂനിന്ന്
തിരികെപ്പോയി .........
.....................................................................................................................................

കുറസോവ,ബര്‍ഗ് മാന്‍,സത്യജിത് റേ തുടങ്ങിയ മഹാപ്രതിഭകള്‍ ഉദ്ദേശശുദ്ധിയാല്‍ മാപ്പുതരും .

(ജനയുഗം വാരാന്തം -18-1-2009)

Saturday, May 23, 2009

സം വരണം -ഒരു ബൌദ്ധിക സം വാദം


അളിയാ...
ഈ സം വരണം
എന്തൊരു നശൂലമാണു്‌
കഷ്ടപ്പെട്ട് ഉറക്കം കളഞ്ഞ്

പഠിക്കുന്നത് നമ്മള്‍

ജോലിയെല്ലാമവന്‍മാര്‍ക്ക്
ഓഫീസുകളില്‍ മേലറ്റത്തെല്ലാവന്‍മാര്‍
കാശുകാരെല്ലാമവന്‍മാര്‍

എന്നിട്ടും
സം വരണമെല്ലാ
മവന്‍മാര്‍ക്ക്
സഹിക്കാവുന്നതിലപ്പുറമാണളിയാ...

പോട്ടളിയാ ,
എന്തു പറഞ്ഞാലും
നിനക്കങ്ങേതിലെ
നാണീടെ മോളെ കെട്ടുന്നതിനെപ്പറ്റി

ചിന്തിക്കാന്‍ പറ്റോ.....?


അതും ശരി തന്നളിയാ.................................!

Tuesday, May 19, 2009

മാതൃദിനം




mba-online-program.com
Counter provided by mba-online-program.com .
മാതൃദിനം
ംംംംംംംംംംംംം

പത്രക്കാരാ  പടമെടുത്തോളൂ
മാതൃദിനമല്ലേ നാളെ
വേണമല്ലോ നിനക്കു നാളെ
വൃത്തികെട്ട ഒരമ്മച്ചിത്രം

ഇന്നീ,
കാല്‍ച്ചങ്ങലപ്പുണ്ണടര്‍ന്നളിഞ്ഞ്
കാറ്റില്‍ പടര്‍ന്ന മുടിപ്പറ്റങ്ങളെ
ചിരിച്ചു തള്ളുന്ന അമ്മ

ഇടയ്ക്കിടയ് ക്കെന്‍തോ നിനച്ചിരിക്കുമ്പോള്‍
ചിലപ്പോഴാകാശം ചുഴിഞ്ഞുനോക്കുമ്പോള്‍
സൂര്യന്‍ ശരിക്കുനില്‍ക്കുമ്പോള്‍
എടുത്തിടാം ചിത്രം റഡിക്കു നിന്നോളൂ

വ്യവസായദിനത്തിന്
ഊറിച്ചിരിപ്പിക്കുമൊരടിക്കുറിപ്പെഴുതാന്‍
അമ്മയ് ക്കരികിലെ
പിച്ചപ്പാത്രവുമായുള്ള എന്‍റെയിരുപ്പും
നന്നായിരിക്കും
'കൊച്ചുമകളുടെ ചെറുകിടവ്യവസായം '
നല്ലൊരടിക്കുറിപ്പല്ലേ....?

പടമെടുത്തോളൂ.....!

Saturday, May 16, 2009

നഗരത്തിലെ കൊതുകുകള്‍



നഗരത്തിലെ കൊതുകുകള്‍
പരിഷ്കാരികളാണ്.

അവര്‍
വേദനിപ്പിക്കാതെ
ചോര മുഴുവന്‍ കുടിച്ച് കൊള്ളും

ഗ്രാമത്തിലെ കൊതുകുകള്‍
പരിഷ്കാരികളല്ല

ശബ്ദഘോഷത്തോടെയാണ്
വരവുതന്നെ,

പിന്നെ ചൊറിച്ചില്‍...ഹോ...!
2001

Sunday, May 10, 2009

പ്രണയം

ഓര്‍ക്കുന്നു നിന്നെ ഞാന്‍
പുല്‍നാമ്പിലല്‍പം
തങ്ങി-
ത്തിളങ്ങി-
ക്കൊഴിഞ്ഞ
വൈഡൂര്യ കണം
സൂര്യനെയെന്നപോല്‍

Thursday, May 7, 2009

ലോക്കപ്പ്

എന്തു രസമാണെന്നറിയോ..?

കാര്യങ്ങളോരോന്നായി
ചോദിക്കുന്നേനിടക്ക്
അപ്രതീക്ഷിതമായി
വാരിയെല്ലുകളിലേക്കിടിക്കാന്‍,
അടിവയറ്റില്‍ തൊഴിക്കാന്‍ ,
വില്ലുപോലപ്പോള്‍ വളയുന്ന കാണാന്‍ ,


ചുമച്ചുപോകും
അമ്മേയെന്നേതു വമ്പനും

വിളിച്ചുപോകും
അയ്യോയെന്നേതു വില്ലാളിയും

ചിരിച്ചുപോകും
ആഹായെന്നു നിങ്ങളും

....................................................

അടിക്കുറിപ്പ്
പോലീസിനുമാവാം
പ്രാസം ചിലപ്പോള്‍

(ഗ്രന്‍ഥാലോകം പ്രസിധീകരിച്ചത് 2006)

Monday, May 4, 2009

വര്‍ത്തമാനം

ഉപമ, ഉല്പ്രേക്ഷ,രൂപകം ....

ഒന്നും വരുന്നില്ല.

മേമ്പൊടിയായ്,
ഇടവേളകളില്‍ പൂത്തമാമരം ,

പഴയമട്ടില്‍ തെളീഞ്ഞ വര്‍ണ്ണനകള്‍
നേരം പോക്കുകള്‍
പ്രണയം -പഴയതും പുതിയതും -

വരുന്നില്ലിന്നൊന്നും .

വരുന്നവയെല്ലാം
വരണ്ടവ മാത്രം
പൊടിക്കാറ്റിന്‍ തിര-
തിമിര്‍പ്പിന്‍ തീമാത്രം

Friday, May 1, 2009

ഹോമോസാപ്പിയന്‍സ്



ബുദ്ധിജീവിയാണുഞാനെന്ന്
തുറന്നു പറയേണ്ടി വരുന്നത്
സത്യസന്ധത കൊണ്ടാണ്

സോമാലിയയേക്കാള്‍
ഫെയര്‍ നെസ്സ്ക്രീമും
താരാട്ടിനെക്കാള്‍
റിക്കിമാര്‍ട്ടിനും
എനിക്കു പ്രധാനപ്പെട്ടതു തന്നെയാണ്

ഡോക്ടര്‍ പറഞ്ഞപോലെ,
ബോംബും വര്‍ഗീയതയും ചര്‍ച്ച ചെയ്ത്
ഹൈപ്പര്‍ ടെന്‍ഷനുണ്ടാക്കാതെ
എപ്പോഴും സന്തോഷിക്കുകയും
നന്നായി ഭക്ഷണം കഴിക്കുകയും
വ്യായാമം ചെയ്യുകയും ചെയ്യുന്നുണ്ട്.
വ്റുത്തം ദീക്ഷിച്ചു കൊണ്ട്
ധാരാളം കവിതകളെഴുതുന്നതിലൂടെ
മാനസികമായ മലശോധനയും
സാധിക്കുന്നുണ്ട്
ഇനി നിങ്ങള്‍ തന്നെ പറയൂ.......



ഗ്രന്‍ഥാലോകം മാസിക

Monday, April 20, 2009

ന്യൂക്ലിയര്‍


കാണാനാളില്ലെന്നാലും
കാര്‍ട്ടൂണ്‍ വിടര്‍ത്തുന്നൂ
ഒരു പാവം ടെലിവിഷന്‍

കാണാനിരുന്ന ചെറിയൊരാള്‍
കളിപ്പാട്ടം തേടി
തലകീഴായി ബക്കറ്റിലും

നെറ്റിന്‍ കാട്ടിലൊരച്ചന്‍
പാസ് വേഡിന്‍ വഴി മറന്നും

ഓവനില്‍ പുകഞ്ഞൊരു
സ്വപ്നത്തിന്‍ വര്‍ണ്ണക്കെയ്ക്കില്‍
ഒരമ്മയും
ശ്വാസം മുട്ടിപ്പിടഞ്ഞത്
കണ്ടില്ലാപ്പാവം ...

(ജനശക്തി വാരിക)

Followers